സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, April 3, 2011

നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ അന്തരിച്ചു


മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷനും കാരന്തൂർ മർക്കസ്‌ ശരീഅത്ത്‌ കോളേജ്‌ വൈസ്പ്രിൻസിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും നെല്ലിക്കുത്ത്‌ എം കെ ഇസ്മാഈൽ മുസ്ലിയാർ (72) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക്‌ 12:30ന്‌ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത്‌ മണിക്ക്‌ നെല്ലിക്കുത്ത്‌ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ നടക്കും. മുസ്ല്യാരകത്ത്‌ അഹമ്മദ്‌ മുസ്ല്യാരാണ്‌ പിതാവ്‌. ജനനം 1939ൽ. മാതാവ്‌ മറിയം ബിവി. ഏഴാം വയസ്സിൽ ഉപ്പ മരിച്ചു. പിന്നീട്‌ ഉമ്മയുടെ പരിചരണത്തിൽ വളർന്ന്‌ മഹാപ്രതിഭയായി. ഇസ്മാഈൽ എന്ന പേര്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇസ്മാഈൽ മുസ്ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈൽ. 1921ൽ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത്‌ സമരത്തിൽ ആലിമുസ്ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്ലിയാരെ അറസ്റ്റു ചെയ്യാൻ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചാണ്‌ ആ ദേശാഭിമാനി രക്തസാക്ഷിയായത്‌. ആ സ്മരണ നിലനിർത്താനാണ്‌ അഹ്മദ്‌ എന്നവർ തന്റെ മകന്‌ ഇസ്മാഈൽ എന്ന പേരുനൽകിയത്‌. നെല്ലിക്കുത്തിലെ സ്വലാഹുദ്ദീൻ മദ്‌റസയിൽ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്കൂളിലും പഠിച്ചു. 12​‍ാം വയസ്സിൽ നിലമ്പൂർ ചന്തക്കുന്നിലാണ്‌ ആദ്യമായി ദർസിൽ ചേരുന്നത്‌. അമ്മാവൻ നെല്ലിക്കുത്ത്‌ കോട്ടക്കുത്ത്‌ കുഞ്ഞസ്സൻ ഹാജിയായിരുന്നു ഉസ്താദ്‌. ശഷം ഉസ്താദ്‌ കിടങ്ങയത്തേക്ക്‌ മാറിയപ്പോൾ കൂടെ പോയി. ആവർഷം ഏതാനും മാസങ്ങൾ ഉസ്താദിന്‌ ദർസില്ലാതിരുന്നപ്പോൾ വെട്ടിക്കാട്ടിരിയിൽ വള്ളുവങ്ങാട്‌ ബാപ്പു മുസ്ലിയാരുടെ ദർസിൽ ചേർന്നു. അടുത്ത വർഷം ഉസ്താദ്‌ കുഞ്ഞസ്സൻ ഹാജി പുല്ലാരയിൽ ദർസ്‌ തുടങ്ങിയപ്പോൾ ഉസ്താദിന്റെ അടുത്തേക്ക്‌ തന്നെ മടങ്ങി. അവിടെ മൂന്ന്‌ വർഷമുണ്ടായിരുന്നു. തുടർന്ന്‌ നഹ്‌വിൽ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത്‌ ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതൻ കാട്ടുകണ്ടൻകുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ വെട്ടത്തൂരിലെ ദർസിൽ ചേർന്നു. വെല്ലൂർ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട്‌ കെ.കെ എന്നറിയപ്പെട്ട പണ്ഡിതൻ ഈ കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ മകനാണ്‌. മഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാർ, അബ്ദുർറഹ്മാൻ ഫൾഫരി(കുട്ടി​‍ാമുസ്ലിയാർ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്‌. ആലത്തൂർപടി, കാവനൂർ, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളിൽ മുദർരിസായി സേവനം. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിൽ വൈസ്പ്രിൻസിപ്പൽ പദവിയിൽ. 1986 മുതൽ മർകസിൽ ശൈഖുൽഹദീസും വൈസ്പ്രിൻസിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന്‌ `തൗഹീദ്‌ ഒരു സമഗ്രപഠനം` എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മധബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകൾ, ഇസ്ലാമിക സാമ്പത്തികനിയമങ്ങൾ, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികൾ സ്വന്തമായുണ്ട്‌. മിശ്കാതിനെഴുതിയ വ്യാഖ്യാനം `മിർഖാതുൽ മിശ്കാത്‌` പ്രധാന അറബി കൃതിയാണ്‌. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉൽ ജവാമിഅ​‍്‌, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്‌. 03/04/2011

1 comment:

  1. Innalillahi.........
    Usthathinte verpaad sunni kairalikk kanatha nashttaman..
    Allahu usthathineyum nammeyum swarkathil orumichu kuttatte... Ameen..

    ReplyDelete